തിരുവനന്തപുരം: വകുപ്പുകളിലെ ഫയൽനീക്കം വേഗത്തിലാക്കാനായി ഡേറ്റാ ഡ്രിവണ്‍ ഗവേണൻസ് സംവിധാനം നടപ്പാക്കാൻ മന്ത്രിസഭാ തീരുമാനം.
സെക്രട്ടേറിയറ്റിൽ പൊതുഭരണ വകുപ്പിനു കീഴിൽ ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീ-എൻജിനിയറിംഗ് സെൽ തുടങ്ങുമെന്ന് മന്ത്രിസഭാ യോഗം തീരുമാനം അറിയിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
ഡേറ്റാ അധിഷ്ഠിത ഗവേണിംഗ് സംവിധാനമാണിത്. ഇക്കാര്യം നടപ്പാക്കുമെന്ന് സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. പ്രോജക്ട് മാപ്പിംഗും പ്രോട്ടോക്കോളും ഉണ്ടാകും. പലപ്പോഴും ഫയൽനീക്കം വേഗത്തിലാകാത്തത് തീരുമാനങ്ങളും വൈകിക്കാൻ ഇടയാക്കും.
വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവും ഫയലുകളുടെ കാലതാമസവും മൂലം പദ്ധതികൾ അടക്കം നീണ്ടുപോകുന്ന സാഹചര്യം ഒഴിവാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.
വിവിധ വകുപ്പുകളിലും മുഖ്യമന്ത്രിയുടെ ഓഫീസിലും ചീഫ് സെക്രട്ടറിയുടെ ഓഫീസിലും ഫയലുകളുടെയും പദ്ധതികളുടെയും നിലവിലെ സ്ഥിതി തത്സമയം വിലയിരുത്താൻ സംവിധാനം ഒരുക്കും. പ്രോജക്ട് മാപ്പിംഗ്, പ്രോട്ടോക്കോൾ എന്നിവ ഉറപ്പാക്കി ഫയൽ നീക്കം വേഗത്തിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.